ന്യൂഡൽഹി : കൊച്ചി, ഭുവനേശ്വർ, കോയമ്പത്തൂർ തുടങ്ങിയ നഗരങ്ങളെ സ്മാർട്ട് സിറ്റികളാക്കുവാൻ ഇന്ത്യയോടൊപ്പം ജർമ്മനി കൈകോർക്കുന്നു. ഇന്ത്യയുടെ സ്മാർട്ട് സിറ്റി പ്രോഗ്രാമിലേക്ക് തങ്ങൾ നേരിട്ട് സഹകരിക്കുകയും കൂടാതെ ഈ മൂന്ന് നഗരങ്ങളെ പുരോഗതിയിലൂടെ സ്മാർട്ട് സിറ്റികളാക്കാനുള്ള എല്ലാ വിധ സഹായങ്ങളും ജർമ്മനിയുടെ ഭാഗത്ത് നിന്ന് ലഭിക്കുമെന്നും ജർമ്മൻ പരിസ്ഥിതി- പ്രകൃതി സംരക്ഷണ മന്ത്രാലയത്തിൻറെ സംസ്ഥാന സെക്രട്ടറി ഗുന്തെർ അടലെർ വാർത്താസമ്മേളനത്തിൽ അറിയിച്ചു .
ഈ മൂന്ന് നഗരങ്ങളും ഇക്കഴിഞ്ഞ ജനുവരിയിൽ നഗര വികസന മന്ത്രാലയം പുറപ്പെടുവിച്ച സ്മാർട്ട് സിറ്റികളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവയാണ്. ആകെ ഇരുപതു നഗരങ്ങളാണ് സ്മാർട്ട് സിറ്റികളായി വികസിപ്പിക്കുവാൻ മന്ത്രാലയം നിർദേശിച്ചത് .
സ്മാർട്ട് സിറ്റിയായി വികസിപ്പിക്കാൻ അനുയോജ്യമായ നഗരങ്ങളെ കണ്ടെത്തുന്നതിനു ഇന്ത്യയുമായി ചേർന്ന് ജർമ്മനി നേരത്തെ ഒരു ആറംഗ സംയുക്ത കമ്മിറ്റി രൂപീകരിച്ചിരുന്നു . കേന്ദ്ര നഗര വികസന മന്ത്രാലയത്തിൽ നിന്നും രണ്ടു പേരും, ജർമ്മനിയിൽ നിന്നും മൂന്ന് പേരും ഉൾപെട്ടതായിരുന്നു കമ്മിറ്റി.
സ്മാർട്ട് സിറ്റികൾ നിർമിക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിനു ഏറ്റവും അനുയോജ്യമായ പങ്കാളിയാണ് ജർമ്മനി എന്ന് ഇന്ത്യയിലെ ജർമ്മൻ അംബാസിഡറായ മാർട്ടിൻ നെയ് അഭിപ്രായപ്പെട്ടു. നഗര വികസന രൂപരേഖ തയാറാക്കുന്നതിൽ ഇന്ത്യ വളരെ മുന്നിട്ടു നിൽക്കുന്നു എന്നും അദ്ദേഹം അഭിപ്രായപെട്ടു.
Post your comments