ന്യൂഡൽഹി : ഈ വർഷത്തെ റെയിൽവേ ബജറ്റ് മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ചു. അടുത്ത സാമ്പത്തിക വർഷത്തിൽ അദ്ദേഹം നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന പദ്ധതികളെ കുറിച്ച് വിശദമായ രൂപരേഖ അവതരിപിച്ച മന്ത്രി ചരക്കു - യാത്ര കൂലികൾ ഇത്തവണ വർദ്ധിപ്പിക്കേണ്ടതില്ല എന്നു തീരുമാനിച്ചു.
രാജ്യത്തെ പൊതുമേഖലയിലെ ഏറ്റവും വലിയ തൊഴിൽദാതാവായ റെയിൽവേയുടെ ആസ്തികൾ വാണിജ്യവൽക്കരിക്കുന്നതു വഴി നോൺ-താരിഫ് മാർഗത്തിലൂടെ പണം സമാഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ, എന്ന് മന്ത്രി പറഞ്ഞു.
താഴ്ന്ന സാമ്പത്തിക പശ്ചാത്തലമുള്ള ആളുകളെ ലക്ഷ്യമിട്ട് പുതിയ ട്രെയിൻ സേവനങ്ങൾക്ക് ഈ ബജറ്റിൽ പ്രത്യേകമായി ഊന്നൽ നൽകിയിട്ടുണ്ട്. കുടാതെ ഇതരപദ്ധതികൾ വഴി വരുമാനം വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട് .
പുതിയ തീവണ്ടി സർവീസുകൾക്കും ബജറ്റ് പച്ചക്കൊടി വീശിയിട്ടുണ്ട്. ഉദയ എക്സ്പ്രസ്സ്, ഹംസഫർ എക്സ്പ്രസ്സ്, അന്ത്യോദയ എക്സ്പ്രസ്സ്, തേജസ് എക്സ്പ്രസ്സ് എന്നിങ്ങനെ നാല് പുതിയ സർവീസുകൾക്ക് തുടക്കം കുറിക്കും ഈ വർഷം. ഇതിൽ ഉദയ എക്സ്പ്രസ്സ് ഇപ്പോൾ ഉള്ളതിനേക്കാൾ 40 ശതമാനം അധികം യാത്രക്കാരെ ഉൾകൊള്ളുന്ന ഇരുനില എ / സി ട്രെയിനാകുമ്പോൾ, ഹംസഫർ എക്സ്പ്രസ്സ് തേർഡ് എ / സി മാത്രമുള്ള ട്രെയിനായിരിക്കും. കൂടാതെ, സാധാരണ യാത്രക്കാർക്കായി അൺറിസർവേർഡ് കോച്ചുകൾ ദീർഘദൂര അന്ത്യോദയ എക്സ്പ്രസ്സ് ട്രെയിൻ പ്രഖ്യാപിച്ചിട്ടുണ്ട്. നാലാമത്തെ പുതിയ സർവീസ് പ്രഖ്യാപനമായ തേജസ് എക്സ്പ്രസ്സ്, 130 കിലോമീറ്റർ സ്പീഡുള്ള സെമി ഹൈ സ്പീഡ് ട്രെയിനുകൾ ആയിരിക്കും. മന്ത്രി ഇതിനെ ഭാവി ഇന്ത്യയുടെ ട്രെയിൻ യാത്ര എന്നാണ് വിശേഷിപ്പിച്ചത് .
Post your comments