കൊച്ചി: സ്വര്‍ണനിക്ഷേപത്തിനു പകരമായി ബോണ്ട് നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതിയില്‍ ഫെഡറല്‍ ബാങ്ക് പങ്കാളികളാകുന്നു. ജനം വാങ്ങിക്കൂട്ടുന്ന സ്വർണത്തിന്റെ അളവു കുറയ്ക്കാനും ജനത്തിന്റെ കൈവശം വെറുതെയിരിക്കുന്ന സ്വർണം ധനകാര്യ രംഗത്തേക്ക് എത്തിക്കാനും ലക്ഷ്യമിട്ട് സർക്കാർ തുടക്കംകുറിച്ച മൂന്ന് സ്വര്‍ണ നിക്ഷേപ പദ്ധതിളിലൊന്നായ ഗോള്‍ഡ് സോവറിന്‍ ബോണ്ട് പദ്ധതിയിലാണ് ഫെഡറല്‍ ബാങ്ക് പങ്കാളികളാകുന്നത് . ഈ സൗകര്യം ബാങ്കിന്റെ ഇന്ത്യയിലെ എല്ലാ ശാഖകളിലും ലഭ്യമാണ്. ഓണ്‍ലൈന്‍ വഴി ബോണ്ടുകളില്‍ നിക്ഷേപിക്കാനുള്ള സൗകര്യവും ഉടന്‍ നിലവില്‍വരും.
ഗോള്‍ഡ് സോവറിന്‍ ബോണ്ട് പദ്ധതിയില്‍ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ മൂല്യത്തിലാണ് ബോണ്ടുകള്‍ പുറത്തിറക്കുക. അതിന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം . മിനിമം നിക്ഷേപം രണ്ട് ഗ്രാം ആണ്. പരമാവധി 500 ഗ്രാംവരെ നിക്ഷേപിക്കാം. എട്ട് വര്‍ഷമാണ് കാലയളവ് . ഉപാധികള്‍ക്ക് വിധേയമായി അഞ്ച് വര്‍ഷംമുതല്‍ വിറ്റൊഴിയാം.
ബോണ്ടിന് നിശ്ചിത നിരക്കില്‍ പലിശയും ലഭിക്കും ആവശ്യമെങ്കില്‍ സ്റ്റോക്ക് എക്‌സചേഞ്ച് വഴി വിറ്റൊഴിയാം.
സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണ് ഈ പദ്ധതിയിലൂടെ ലഭ്യമാകുന്നതെന്നും സ്വര്‍ണത്തിന്റെ ഗുണത്തേപ്പറ്റിയും സുരക്ഷയെപ്പറ്റിയും ആശങ്കപ്പെടേണ്ടതില്ലെന്നുമാത്രമല്ല നിക്ഷേപത്തിന് പലിശ ലഭിക്കുമെന്നതും ആകര്‍ഷകങ്ങളായ ഘടകങ്ങളാണെന്ന് ഫെഡറല്‍ ബാങ്ക് അറിയിച്ചു. പദ്ധതിയുടെ തുടക്കം മുതല്‍ ഇതില്‍ പങ്കാളികളാകാന്‍ സാധിച്ചതില്‍ ബാങ്കിന് അതിയായ സന്തോഷമുണ്ടെന്നും ബാങ്ക് പറഞ്ഞു.
അശോക ചക്രം മുദ്രണം ചെയ്ത സ്വര്‍ണ നാണയം, ഗോള്‍ഡ് മോണിറ്റേസേഷന്‍ പദ്ധതി (ഇഎംഎസ്), ഗോള്‍ഡ് സോവറിന്‍ ബോണ്ട് എന്നീ മൂന്ന് സ്വര്‍ണ നിക്ഷേപ പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി ആരംഭിച്ചത്.
Post your comments